പുഞ്ചിരിയോടെ മറഞ്ഞ പത്ര പ്രവര്ത്തകന്-പി .ഇസഡ്‌ .അബ്ദുല് റഹിം ഉമരി


എടവനക്കാട്.  പ്രമുഖ പണ്ഡിതനായ ഇമാം ഹസന്‍ ബസ്വരി [റ ],ഉമറുബ്നു അബ്ദില്‍ അസീസിന് [റ ]കത്തെഴുതിയ കൂട്ടത്തില്‍ എഴുതി "താങ്കള്‍ ഇന്ന് അധിവസിക്കുന വീടിനപ്പുറം മറ്റൊരു ഭവനമുണ്ട് .അതിലെ ഉറക്കം ഏറെ ദീര്‍ഘമത്രേ.താങ്കളെ ഇരുള്‍ മുറ്റിയ ആ  വീട്ടില്‍ തനിച്ചാക്കി ഇഷ്ട്ട ജനങ്ങളെല്ലാം വിട പറയും .അവരൊക്കെയും മടങ്ങി പ്പോകും .അപ്പോഴേക്ക് അവിടെക്കാവശ്യമായ ആഹാരമൊരുക്കുക ,ആ അവധി എത്തും മുമ്പ് .പ്രതീക്ഷകള്‍ പൊലിയും   മുംമ്പ് ,ആവശ്യമായത്ര സമയം അനുവദിക്കപ്പെട്ടിരിക്കുന്നു " 
ജീവിതത്തിന്റെ പല ഘട്ടങ്ങളിലും പലരോടും പല രീതിയില്‍ യാത്ര പറഞ്ഞവരായിരിക്കും നമ്മില്‍ പലരും .പലര്‍ക്കും നമ്മള്‍ യാത്രയയപ്പും
നല്കിയിട്ടുമുണ്ടാകും .യാത്രയയപ്പുകളും വിടപരച്ചിലുകളും എല്ലായ്പ്പോഴും നൊമ്പരങ്ങള്‍ തന്നെയാണ് ബാക്കി വെക്കുക .പലരും ജോലി ആവശ്യാര്തമോ ഉപരി പഠനത്തിനായോ നമ്മോടു വിട പറഞ്ഞു പോകുമ്പോള്‍  മറ്റു ചിലര്‍ വിദ്യാഭാസ കാല ഘട്ടങ്ങളോടോ കാംപസുകളോടോ ഒക്കെ തന്നെ  വിട പറയുന്നവരാവും . എന്നാല്‍ എന്തൊക്കെ ത്തരം വിട പറച്ചിലുകളും യാത്രയയപ്പുകളും ഉണ്ടെങ്കില്‍ കൂടിയും അവയില്‍ വെച്ചേറ്റവും വിഷമകരമായ വിടപരച്ചിലാണ് ജീവിതത്തില്‍ നിന്ന് തന്നെ വിട പറയുന്ന മരണം .അത് യാതൊരു വിധ മുന്നറിയിപ്പ് കളോ സൂചന കളോ  നല്‍കാതെ ആകസ്മികമായിട്ടാണ് ആര്‍ക്കെങ്കിലും സംഭവിക്കുന്നതെങ്കില്‍ നമ്മെ അത് കൂടുതല്‍ വേദനിപ്പിക്കുന്നു. നമുക്ക് ഏറ്റവും വേണ്ടപ്പെട്ടവരും അടുത്തവരും സഹ പ്രവര്‍ത്തകരും ആണ് അത്തരം ആകസ്മിക മരണങ്ങള്‍ക്ക് കീഴടങ്ങുന്നതെങ്കില്‍ അതെന്നും ഒരു തീരാ ദുഖവും ആഘാതവും ആയിരിക്കും നല്‍കുക .അത്തരത്തില്‍ വളരെ ഞെട്ടലുണ്ടാക്കിയ ഒരു വാര്‍ത്തയായിരുന്നു കഴിഞ്ഞ സെപ്തംബര്‍ 14 നു എറണാകുളം ജില്ലയിലെ ആലുവ എടത്തല നാലാം മൈലില്‍
നീരിയേലി വീട്ടില്‍ പരേതനായ ഖാലിദിന്റെ മകനും 'മാധ്യമം' തൃശ്ശൂര്‍ യൂനിറ്റ് സബ് എഡിറ്ററുമായ  ഞങ്ങളുടെ  എന്‍ കെ റിയാസിന്റെ ആകസ്മിക  മരണം. സുബ്ഹി നമസ്കാരം കഴിഞ്ഞ് ഉറങ്ങാന് കിടന്ന റിയാസ് പിന്നെ എഴുന്നേറ്റില്ല. സ്കൂള്‍ വിദ്യാഭ്യാസം തുടങ്ങും മുമ്പേ തന്നെ വളരെ ചെറുപ്പത്തില്‍ പിതാവ് മരണപ്പെട്ട റിയാസ് അഞ്ചാം ക്ലാസ് വരെ നാട്ടില്‍ പഠിച്ച ശേഷം 
ആറാം ക്ലാസ് മുതല്‍ എസ് എസ് എല്‍ സി   വരെയും കോഴിക്കോട് കൊടിയത്തൂര്‍ വാദി രഹമ ഒര്ഫനെജില്‍ ചേര്‍ന്നാണ് പഠിച്ചത് . തുടര്‍ന്ന് ഞങ്ങളുടെ സഹപാടിയായി 1997 ജൂണില്‍  വാടാനപ്പള്ളി ഒര്ഫനെജിന്റെ തളിക്കുളം ഇസ്ലാമിയ കോളേജില്‍ ചേര്‍ന്ന്  പ്രീഡിഗ്രിയും ഇക്കണോമിക്സില്‍ ഡിഗ്രി പഠനവും പൂര്‍ത്തിയാക്കി .ചെറുപ്പം മുതലേ സ്പോര്‍ട്സിനോട് അങ്ങേയറ്റത്തെ അഭിനിവേശം പുലര്‍ത്തിയിരുന്ന റിയാസ് പക്ഷെ അത്   തന്നെ ഒരു  ജീവിതമായി കാണാനോ മറ്റു പലരെയും പോലെ  ആരാധനയാക്കി മാറ്റുവാനോ ഇഷ്ട്ടപ്പെട്ടിരുന്നില്ല .പഠനത്തിലും സ്പോര്‍ട്സ് ലും  ഒരേ പോലെ മികവു പ്രകടിപ്പിച്ച റിയാസ് നിരവധി സമ്മാനങ്ങളും അര്ഹതക്കുള്ള അന്ഗീകാരങ്ങളും കാമ്പസ് കാലയളവില്‍ തന്നെ വാരിക്കൂട്ടി .പരിചയമുള്ളവരോടും ഇല്ലാത്തവരോടും ഒരേ പോലെ എപ്പോഴും പുഞ്ചിരിക്കുന്ന പ്രകൃതക്കാരന്‍ ആയിരുന്ന  അദ്ദേഹം കാമ്പസിലും പുറത്തു ജോലി സ്ഥലത്തുമൊക്കെ  നല്ല ശ്രദ്ധേയമായ വ്യക്തിത്വവും പെരുമാറ്റവും കാത്തു സൂക്ഷിച്ചിരുന്നു .
ചെറുപ്പം മുതലേ യതീം ആയതു കൊണ്ടുമാവാം എന്നും കാമ്പസിലെ യതീം കുട്ടികളോട് എന്തെന്നില്ലാത്ത വാത്സല്യവും സ്നേഹവും സര്‍വോപരി ബഹുമാനവും പുലര്‍ത്തിയിരുന്നു .പഠന കാലത്ത്  തന്നെ രചനാ വൈഭവത്തില്‍ വേറിട്ട്‌ നിന്ന റിയാസ് കാമ്പസിലെ ചുമര്‍ പത്രങ്ങളിലും മാഗസിനുകളിലും  തന്ടെ പ്രതിഭ മുമ്പേ  തെളിയിച്ചു  കഴിഞ്ഞിരുന്നു .തന്ടെ ഭാവി ജേര്‍ണലിസത്തില്‍ തന്നെ ആയിരിക്കണം എന്ന് മുമ്പേ നിശ്ചയിച്ചുറപ്പിച്ച റിയാസ് വാടാനപ്പള്ളി വിട്ട ശേഷം അഭിവന്ദ്യ ഗുരു വര്യനും പിതൃ തുല്യനുമായ  ഷെയ്ഖ് ഉസ്താദിന്റെ ഉപദേശം സ്വീകരിച്ചു നേരെ പോയത് പുന്നയൂര്‍ക്കുളത്തെക്കായിരുന്നു.അതെ അല്ലെങ്കില്‍ അതൊരു നിയോഗമായിരുന്നു .പുന്നയൂര്‍ക്കുളം ഹുദാ മസ്ജിദിലെ ഇമാമും മദ്രസാ അധ്യാപകനും ആയി മഹല്ല് സംസ്കരണ പ്രവര്‍ത്തനങ്ങളുമായി വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ റിയാസ് ആ ഗ്രാമീണ ജനതയുടെ ഹൃദയം കവര്‍ന്നു .എം ഏ എക്കണോമിക്സും തൃശ്ശൂര്‍ ഭവന്സില്‍ ജേര്‍ണലിസം കോഴ്സും ഒപ്പം തുടര്‍ന്ന് കൊണ്ട് നീണ്ട മൂന്നര ക്കൊല്ലക്കാലം അവിടെത്തന്നെ അവരില്‍ ഒരാളായി ആ നാട്ടുകാരനെ പ്പോലെ റിയാസ് മാറി .റിയാസിന്റെ വരവോടെ ആ നാടും പള്ളിയും പരിസരങ്ങളും വളരെ ഊര്‍ജസ്വലമായി .ജനാസയില്‍ പങ്കെടുത്ത പുന്നയൂര്‍ക്കുളത്തുകാരുടെ നിറഞ്ഞ സാന്നിധ്യം തന്നെ അതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു .റമദാന്‍ രാവുകളില്‍ സ്ത്രീകളെ സജീവമായി പങ്കെടുപ്പിക്കുന്നതിനുള്ള എല്ലാ വിധ സജ്ജീകരനങ്ങള്‍ക്കും മുന്‍കൈ എടുത്തു മുന്‍ വര്‍ഷങ്ങലെക്കാളും അധികമായി സ്ത്രീകള്‍ തറാവീഹുകളില്‍  പങ്കെടുക്കുകയും ചെയ്തിരുന്നു .എല്ലാ വീടുകളുമായും നല്ല ഹൃദയ ബന്ധം സ്ഥാപിച്ചു കൊണ്ട്  നമസ്ക്കാര ശീലമുള്ള ഒരു പറ്റം യുവാക്കളെ സൃഷ്ട്ടിച്ചു എന്നതാണ് അവിടത്തുകാരില്‍ ഏറ്റവും സ്വാധീനം ചെലുത്തപ്പെട്ട വിപ്ലവകരമായ മാറ്റം. 2004 ലെ സുനാമി ബാധിതരായ അണ്ടത്തോട് കടപ്പുറം നിവാസികളെ പുനരധിവസിപ്പിക്കുന്നതിലും റിലീഫ് പ്രവര്‍ത്തനങ്ങളിലും റിയാസ് എപ്പോഴും  മുമ്പിലുണ്ടായിരുന്നു .എല്ലാ സുബ്ഹി ബാങ്കിന് ശേഷവും ആ ബാങ്ക് വിളിയില്‍  മാത്രം ക്ഷണം ഒതുക്കാതെ  സമീപത്തെ  വീടുകളില്‍ പോയി യുവാക്കളെയും കുട്ടികളെയും ഒക്കെ പ്രത്യേകം വിളിച്ചുണര്‍ത്തി സുബ്ഹി ജമാ അത്തില്‍ പങ്കെടുപ്പിക്കുമായിരുന്നു .പ്രദേശത്തെ നിരവധി വിദ്യാര്‍ഥി  കള്‍ക്ക്
ട്യൂഷനും നടത്തിയിരുന്ന റിയാസ് അവിടത്തെ കലാ സാഹിത്യ അഭിരുചിയുള്ള വ്യക്തികളുടെ സൃഷ്ട്ടികള്‍ ക്ഷണിച്ചു കൊണ്ട് 'തുടക്കം ' എന്ന പേരില്‍ ഒരു സുവനീരും പുറത്തിറക്കിയിരുന്നു ആ നാട്ടിലെ യുവാക്കളെ പങ്കെടുപ്പിച്ചു കൊണ്ട്  ഫുട്ബോള്‍, വോളിബോള്‍ പോലുള്ള മത്സരങ്ങള്‍ക്കും റിയാസ് തന്നെ നേതൃത്ത്വം നല്‍കിയിരുന്നു . .ഇങ്ങനെ ഒരു കാട്ടുമുക്കില്‍ എന്തിനു കഷ്ട്ടപ്പെട്ടു നില്‍ക്കുന്നു എന്ന കൂട്ടുകാരുടെ സഹതാപം നിറഞ്ഞ ചോദ്യത്തിന് തന്റെ  കാഴ്ചപ്പാടുകള്‍ക്കും മനസ്സിനും ഇണങ്ങിയ നല്ലൊരു പ്രദേശവും സ്നേഹ സമ്പന്നരായ മനുഷ്യരും ആണ് ഇവിടെയുള്ളത് എന്നും അവരെ ഒഴിവാക്കി വരാന്‍ തനിക്കാവുന്നില്ല എന്നുമായിരുന്നു അവന്റെ നിഷ്കളങ്കമായ  മറുപടി .പിന്നീട് ജേര്‍ണലിസം പൂര്‍ത്തിയാക്കി കൂട്ടുകാരന്‍ ഇക്ബാലുമോന്നിച്ചു  കോഴിക്കോട് മാധ്യമത്തില്‍ ഒരു മാസ ക്കാലത്തേക്ക് ട്രെയിനിങ്ങിനു വേണ്ടി അവിടെ ത്തന്നെ തങ്ങേണ്ടി വന്നപ്പോഴാണ് നിര്‍ബന്ധിതനായി വളരെ വിഷമത്തോടെ പുന്നയൂര്‍ക്കുളം വിടേണ്ടി വന്നത് .തന്നെ അതിരറ്റു സ്നേഹിച്ച ആ ജനതയുടെ അടുക്കലേക്കു തന്നെ പറഞ്ഞു വിട്ട ഗുരു വര്യന്‍ ഷെയ്ഖ് ഉസ്താദിന്  നന്ദി പറഞ്ഞു അവിടെ നിന്നും യാത്ര പറഞ്ഞു .അവിടത്തെ ഓരോ കുടുംബങ്ങളുമായും തുടര്‍ന്നും ഹൃദയ ബന്ധം പുലര്‍ത്തിയിരുന്ന റിയാസ് അധിക സമയങ്ങളിലും ഫോണ്‍ മുഖേന വിശേഷങ്ങള്‍ തിരക്കുകയും അവിടത്തെ സ്പന്ദനങ്ങള്‍ അറിയുകയും ചെയ്തിരുന്നു .പ്രത്യേകിച്ച് ഓരോ കുടുംബങ്ങളിലെയും വന്ദ്യ വയോധികരായ ആളുകളുമായി നിരന്തര ആത്മ ബന്ധം നിലനിര്‍ത്തിയിരുന്നു .കോഴിക്കോട് വിട്ട ശേഷം കൊച്ചിയില്‍ രണ്ടര വര്ഷം മാധ്യമാത്തിലുണ്ടായിരുന്നപ്പോഴും തുടര്‍ന്ന് മരണം സംഭവിക്കുന്നത്‌ വരെ ഒരു വര്‍ഷത്തോളമായി തൃശ്ശൂര്‍ മാധ്യമാത്തിലുണ്ടായിരുന്നപ്പോഴും റിയാസിന് പുന്നയൂര്‍ക്കുളത്തെ ക്കുറിച്ച് വാതോരാതെ പറയാനുണ്ടായിരുന്നു .
തനിക്കറിയുന്ന കാര്യങ്ങള്‍ ആര്‍ക്കും പറഞ്ഞു കൊടുക്കാന്‍ യാതൊരു സങ്കോചവും ഇല്ലാതിരുന്ന റിയാസ് തനിക്കറിയാത്ത കാര്യങ്ങള്‍ അതെത്ര നിസ്സാരമാണെങ്കിലും തന്നെക്കാള്‍ പ്രായം കുറഞ്ഞവരില്‍ നിന്നും പദവികളില്‍ വസിക്കുന്നവരില്‍ നിന്നും ചോദിച്ചു മനസ്സിലാക്കുവാന്‍ ഒട്ടും മടി കാട്ടിയിരുന്നുമില്ല .കൂട്ടുകാരില്‍ പലരും ഗള്‍ഫിലേക്കും മറ്റും ചെക്കെരിയപ്പോഴുംവലിയ മോഹങ്ങളോ ആഗ്രഹങ്ങ്ലോ വെച്ച് പുലര്‍ത്താതെ ഒപ്പം തന്നെ കാല ഘട്ടം തേടുന്ന ജേര്‍ണലിസ്റ്റ് ആകണമെന്ന മോഹം സഫലീകരിച്ചാണ് റിയാസ് യാത്രയായത് .വീടും റെയില്‍വേ സ്റെഷനും തമ്മിലുള്ള ദൂരം ലഘൂകരിക്കാന്‍ സ്വന്തമായി ഒരു ബൈക്ക് വാങ്ങണമെന്ന ആഗ്രഹ പ്രകാരം ലോണ്‍ എടുക്കാന്‍ തീരുമാനിച്ചപ്പോള്‍ എന്തോ ഒരു ഉള് വിളിയെന്ന  വണ്ണം
ലോണെടുത്ത് ഒന്നും വാങ്ങരുതെന്നും പലിശക്കാരനും കടക്കാരനും ആകരുതെന്നുമുള്ള  ജ്യേഷ്ടന്‍ ലുഖ്മാനിന്റെ ഉപദേശം ഒരു ചെറു പുഞ്ചിരിയോടെ സ്വീകരിക്കുകയായിരുന്നു .മരണവും അതുപോലെ ത്തന്നെ വലിയ കട ബാധ്യതകളൊന്നും തന്ന്നെ മറ്റുള്ളവര്‍ക്കായി ബാക്കി വെക്കാതെയാണ്‌ റിയാസ് വിട പറഞ്ഞതും .വാടാനപ്പള്ളി ഇസ്ലാമിയാകോളേജിലെ ആറുവര്‍ഷത്തെ  പഠന കാലത്തും അധ്യാപകര്‍ക്കൊന്നും യാതൊരു പരാതികള്‍ക്കും ഇടം നല്‍കിയിട്ടില്ലാത്ത 
വിനയാന്വിതനായവിദ്യാര്തിയയിരുന്നു റിയാസ് .കോളേജില്‍ നല്ല കഴിവുള്ള കുറെ കുട്ടികളുണ്ട് എന്നും  പുതുതായി തുടങ്ങിയ ജേര്‍ണലിസം കോഴ്സിനു നമ്മളാല്‍ കഴിയുന്ന എന്ത് സേവനവും മാര്‍ഗ നിര്‍ദേശങ്ങളും വിദ്യാര്തികള്‍ക്ക് നല്‍കണം 
എന്നൊക്കെ സഹ പ്രവര്‍ത്തകന്‍ ഇക്ബാലിനോടു വലിയ മോഹങ്ങള്‍ പറഞ്ഞിരുന്നുവെങ്കിലും അതൊന്നും നിര്‍വഹിക്കാന്‍ അദ്ദേഹത്തിനു സാധിക്കാതെ
 പോവുകയായിരുന്നു . പഠന കാലത്തും ജോലി ലഭിച്ച ശേഷമാണെങ്കിലും വസ്ത്ര ധാരണത്തിലും മൊത്തം ജീവിത ചെലവുകളിലും ലാളിത്യം ജീവിത ചര്യയാക്കി ക്കൊണ്ട് നടന്നിരുന്ന റിയാസ്  തനിക്കു വിവാഹ അലൊചനകലുമായി വന്ന സുഹൃത്തുക്കളോട് പറഞ്ഞ ഏക ഉപാധി തന്ടെ ഉമ്മയുടെ മനസ്സിനിണങ്ങുന്ന ഒരു ദീനിയായ യുവതിയായിരിക്കണം തനിക്കു  ഇണയായി വരേണ്ടത് എന്നായിരുന്നു  .അത്തരത്തില്‍ വളരെ അനുയോജ്യമായ ഒരു ആലോചന മാളയില്‍ നിന്നും വന്നപ്പോള്‍ താന്‍ അങ്ങോട്ട്‌ നേരിട്ട് സംസാരിക്കാന്‍ വരാം എന്ന് പറഞ്ഞു വാക്ക് കൊടുത്ത അതെ ദിവസം തന്നെ ആണ് മരണം റിയാസിനെ കീഴടക്കിയത് .ഡ്യൂട്ടിക്ക് വരുമ്പോഴും തിരിച്ചു പോകുമ്പോഴും ഒഫീസിലുള്ളവരോടും മറ്റിതര  സ്ടാഫു കളോടും പുഞ്ചിരിച്ചു കൈ കൊടുത്തു അഭിവാദ്യം ചെയ്യുകയും അനുവാദം ചോദിക്കുകയും  ചെയ്യുക  എന്നതും   റിയാസിന്റെ ശീലങ്ങളില്‍ പ്രത്യേകം എടുത്തു പറയേണ്ടതാണ് .  മറ്റെല്ലാ ദിവസങ്ങളിലും പതിവായി ചെയ്യുന്ന പോലെ മരണപ്പ്ട്ട ദിവസവും  പുലര്‍ച്ചെ  ഡ്യൂട്ടി കഴിഞ്ഞു ഏകദേശം രണ്ടു മണിയോടടുത്ത് ഒരു മിസ്ഡ് കോള്‍  തന്ടെ ഏറ്റവും പ്രിയപ്പെട്ട പുന്നയൂര്‍ക്കുളത്തെ സുഹൃത്തിന്റെ വീട്ടിലക്ക് അയച്ചിരുന്നു .മരിച്ച ദിവസം രാത്രി ഡ്യൂടിയില്‍ അന്നത്തെ ചരമ പേജ് തയ്യാറാക്കേണ്ട ചുമതല രിയാസിനായിരുന്നു യഥാര്‍ഥത്തില്‍ എല്പ്പിക്കപ്പെട്ടിരുന്നത് .പക്ഷെ തന്റെ ഫോട്ടോ തന്നെ താന്‍ പോലുമറിയാതെ തന്റെ സഹ പ്രവര്‍ത്തകര്‍ അതെ ദിവസം  ചരമ പേജില്‍ നല്‍കേണ്ടി വന്നത് വിധി വൈപരീധ്യമാകാം .
പരിശുദ്ധ റമദാനിലെ ആരാധനാ പൂരിതമായ ദിന രാത്രങ്ങളിലൂടെ പാപ ക്കറകള്‍ നീക്കി കഴുകിയെടുത്ത പരിശുദ്ധ ഹൃദയവുമായാണ്‌ റിയാസ് യാത്രയായത്.അതും ശവ്വാല്‍ നോമ്പിന്റെ പുണ്യം നിറഞ്ഞ പകലില്‍  .അല്ലാഹു പരേതനു മഗ്ഫിരത്തും മ ര്‍ഹാമാത്തും നല്‍കി സ്വര്‍ഗ്ഗ പ്രവേശം എളുപ്പമാക്കി ക്കൊടുക്കുമാരാകട്ടെ .പ്രിയ മകന്റെ ആകസ്മിക മരണത്തില്‍ വളരെയധികം ദുഃഖങ്ങള്‍ ഉള്ളിലൊതുക്കി ക്കഴിയുന്ന ആ ഉമ്മയുടെ മനസ്സിന് അള്ളാഹു ആശ്വാസം നല്‍കുകയും ക്ഷമയും സ്തൈര്യവും 
പ്രദാനം ചെയ്യുമാറാകട്ടെ .ആമീന്‍ .


                                                                              - പി .ഇസഡ്‌ .അബ്ദുല്‍ രഹീം ഉമരി 
                                                                                എടവനക്കാട്.  
                                                                                എറണാകുളം
                                                                                09043526503
                                                                                pzabdulraheemumariy@gmail.com